കണ്ടാണശ്ശേരി പഞ്ചായത്തിലെ ആളൂർ പാടശേഖരം വെള്ളത്തിനടിയിലായി. കൃഷിയിറക്കിയ 200 ഏക്കറിലേറെ വരുന്ന പാടശേഖരമാണ് വെള്ളത്തിൽ മുങ്ങിയത്. ആളൂർ ചിറക്കാവ് ക്ഷേത്രത്തിനോട് ചേർന്നു കിടക്കുന്ന പാടശേഖരമാണ് കനത്ത മഴയിൽ വെള്ളത്തിനടിയിലായത്. ദിവസങ്ങൾക്ക് മുൻപ് നട്ട ഞാറ് പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ വലിയ നഷ്ടമാണ് കർഷകർക്ക് നേരിടേണ്ടി വരുന്നത്. പാടശേഖരത്തിൽ കെട്ടി നിൽക്കുന്ന വെള്ളം ഒഴുകി പോകാനുള്ള സാഹചര്യമില്ലാത്തതും, ഇരു ഭാഗങ്ങളിൽ നിന്നും പാടശേഖരത്തിലേക്ക് വെള്ളം ഒഴുകിയെത്തിയതുമാണ് കൃഷി പൂർണ്ണമായും വെള്ളത്തിനടിയിലാകുന്ന സ്ഥിതിക്ക് കാരണമായത്. തോട്ടിലെ ഒഴുക്കും തടസ്സപ്പെട്ട നിലയിലാണ്. കർഷകർക്കുണ്ടായ നഷ്ടം നികത്താൻ സർക്കാർ തയ്യാറകണമെന്ന് പാടശേഖര സമിതി ഭാരവാഹി കെ.സി.ജോസ് പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. കണ്ടാണശ്ശേരി കൃഷിഭവൻ അധികാരികൾ പാടശേഖരം സന്ദർശിച്ചു. പാടശേഖരത്തിലുള്ള ചിറക്കാവ് ക്ഷേത്രവും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.