തൃശ്ശൂര്‍ ജില്ലയില്‍ പൊതുവേ മഴ കുറഞ്ഞെങ്കിലും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്.

Advertisement

Advertisement

 

കുന്നംകുളം, ചാവക്കാട് ,മന്ദലാംകുന്ന് തുടങ്ങിയ മേഖലകളിലാണ് ഇന്ന് മഴ കാര്യമായി ലഭിച്ചത്. ഡാമുകള്‍ എല്ലാം തുറന്ന അവസ്ഥയില്‍ തുടരുകയാണ്. ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണലിപ്പുഴയില്‍ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലെത്തി. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി വരികയാണ്. മാറിപ്പോകാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് പലരും ബന്ധുവീടുകളിലേക്ക് മാറുന്നുണ്ട്. ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെയും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ചാലക്കുടി താലൂക്കിലെ പരിയാരം, കൊടകര എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.15 കുടുംബങ്ങളിലെ 55 പേര്‍ ഇവിടെയുണ്ട്. മണലിപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വൈകിട്ടോടെ കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്.അടിയന്തര സഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 11 മത്സ്യത്തൊഴിലാളികളുടെ ടീം ജില്ലയില്‍ സജ്ജമാണ്. കൂടാതെ മത്സ്യ ഫെഡും വള്ളങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് ആവശ്യമെങ്കില്‍ നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ പോകാനും ഇവര്‍ തയ്യാറാണ്. ജില്ലയിലെ ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചു. ജനങ്ങള്‍ ഇത്തരം മേഖലകളിലേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.