തെരഞ്ഞെടുപ്പിനിടയിലെ സംഘര്‍ഷം: മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍; കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താല്‍

Advertisement

Advertisement

 

കണ്ണൂരിലെ പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തില്‍ പുല്ലൂക്കര പാറാല്‍ മന്‍സൂര്‍(22) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ലീഗ്- സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും സാരമായ പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയിലാണ് ഇരുവര്‍ക്കും നേരെ അക്രമണമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. 149-150 എന്നീ രണ്ടു ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം രൂക്ഷമായി.149-ാം നമ്പര്‍ ബൂത്തിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.വോട്ടെടുപ്പ് തീര്‍ന്നതോടെ തര്‍ക്കം അവസാനിച്ചെങ്കിലും രാത്രി ഏഴരയോടെ ഒളിച്ചിരുന്ന ഒരുസംഘം ആളുകള്‍ മന്‍സൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും തുടര്‍ന്ന് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ ഷിനോസ് പിടിയിലായിട്ടുണ്ട്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് പിടിയിലായ ഷിനോസ്. കൊലപാതകത്തിന് പിറകില്‍ സിപിഎം ആണെന്നാണ് ലീഗിന്റെ ആരോപണം.മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തു.