മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങള്‍ ശക്തമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആര്യാടന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. കേരളം കണ്ട പ്രഗത്ഭരായ പാര്‍ലമെന്റേറിയന്‍മാരില്‍ മുന്‍നിരയിലാണ് ആര്യാടന്‍ മുഹമ്മദിന്റെ സ്ഥാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭയിലെ തന്റെ ഗുരുനാഥനെയാണ് നഷ്ടപ്പെട്ടതെന്നും ആദ്യമായി 2001-ല്‍ നിയമസഭയിലെത്തുമ്പോള്‍ കാര്യങ്ങള്‍ പഠിപ്പിച്ചത് അദ്ദേഹമായിരുന്നെന്നും സതീശന്‍ അനുസ്മരിച്ചു. സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ടും ഒപ്പം ബജറ്റുമായി ബന്ധപ്പെട്ടും നിരവധി കാര്യങ്ങള്‍ ആര്യാടനില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചിച്ചു. ശ്രദ്ധേയനായ നിയമസഭാ സാമാജികന്‍ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മുന്‍പന്തിയില്‍ നിന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം വളരെയേറെ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. “പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതം നന്നായി അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. തീരാ നഷ്ടം , തികഞ്ഞ മതേതരവാദി,സാധാരണക്കാരുടെ നേതാവ്-അനുസ്മരിച്ച് എകെ ആന്റണിയും കെ സുധാകരനും തിരുവനന്തപുരം : മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വിയോഗം തീരാ നഷ്ടം ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി . ഹൃദയ ബന്ധമുള്ള ആത്മ സുഹൃത്തിനെയാണ് നഷ്ടമായത് . ആര്യാടന്റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. എവിടെയെല്ലാം തീവ്രവാദം തല പൊക്കുന്നുവോ അവിടെ എല്ലാം മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു . ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ എതിർത്തു . ജയ പരാജയമോ ഭാവിയോ നോക്കാതെ ധൈര്യപൂർവ്വം അഭിപ്രായം പറഞ്ഞു . കോൺഗ്രസിന് വേണ്ടി മരിക്കാൻ തയ്യാറായിരുന്നു. തൊഴിലാളി വർഗത്തിന് വേണ്ടി പോരാടുന്ന വ്യക്തിയായിരുന്നു . മികച്ച തൊഴിൽ – വൈദ്യുതി മന്ത്രിയായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു. ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു