മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരത്തിന് വേദിയാവുന്ന കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20യ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തായായി. നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടത്ത് നടക്കുന്നത്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. ഇരു ടീമുകളും രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തില്‍ പങ്കാളിയാവാന്‍ ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമുണ്ടാവും. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. കാര്യവട്ടം ട്വന്റി 20യുടെ ജനപങ്കാളിത്തം കേരളത്തിന് വനിതാ ഐപിഎല്‍ ടീം കിട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ജയേഷ് പറഞ്ഞു.തിരുവനന്തപുത്തെത്തുന്ന ഗാംഗുലി സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി സംസാരിക്കും. സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിടത്താണ് സൗരവ് ഗാംഗുലി സർക്കാരുമായി സഹകരിക്കുന്നതെന്നാണ് ശ്രദ്ദേയം. ടീം ഇന്ത്യ വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങും. രാത്രി എട്ടുവരെയുണ്ടാകും പരിശീലനം. നാലരയ്ക്ക് മാധ്യമങ്ങളെ കാണുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയം വ്യക്തമാക്കും. ഉച്ചയ്ക്ക് ഒന്നുമുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കയുടെ പരിശീലനം. പരിശീലനത്തിന് മുമ്പ് ക്യാപ്റ്റന്‍ തെംപ ബാവുമയും മാധ്യമങ്ങളെ കാണുന്നുണ്ട്.