നാളത്തെ ട്വന്റി-ട്വന്റി ക്രിക്കറ്റ് മത്സരത്തിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ. ഇന്ത്യ ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ അറിയിച്ചു.സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ശക്തമായ സുരക്ഷ ഒരുക്കുന്നത്.ക്രിക്കറ്റ് താരങ്ങൾ താമസിക്കുന്ന കോവളം മുതൽ മത്സരം നടക്കുന്ന സ്റ്റേഡിയം വരെയുളള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 15 സ്പെഷ്യൽ സ്ട്രൈക്കർ ഫോഴ്സുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം വൈകിട്ട് 4.30 മുതൽ. പാസിനൊപ്പം തിരിച്ചറിയൽ കാർഡ് കരുതണം. നാളെ ഉച്ചയ്ക്ക് 3 മണിമുതൽ രാത്രി 12 വരെ നഗരത്തിൽ ഗതാഗത ക്രമീകരണം. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കറുത്ത കൊടി, എറിയാൻ പറ്റുന്നതായ സാധനങ്ങൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ സാധനങ്ങൾ സ്റ്റേഡിയത്തിനുളളിൽ കൊണ്ടു കയറുവാൻ അനുവദിക്കുന്നതല്ല.