ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം

Advertisement

Advertisement

ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം പ്രാര്‍ത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനം.
ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.സത്യാഗ്രഹമെന്ന സമരമാര്‍ഗം തെരഞ്ഞെടുത്ത ഗാന്ധിജി അതിനായി ആയുധമാക്കിയത് സത്യവും അഹിംസയുമായിരുന്നു. സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന ദര്‍ശനം ഗാന്ധിജി മുന്നോട്ടുവെച്ചു. സത്യമാണ് തന്റെ ലക്ഷ്യമെന്നും അതിലേക്കുള്ള മാര്‍ഗമാണ് അഹിംസയെന്നും ഗാന്ധിജി അനുയായികളെ പഠിപ്പിച്ചു. ഗാന്ധിജിയുടെ ഈ ദര്‍ശനം മുന്നോട്ടുവെക്കുന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ എന്ന പുസ്തകം.ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ എന്നാല്‍ പരമമായ സ്‌നേഹമാണ്. സ്വന്തം ശത്രുവിനോട് പോലും ക്ഷമിക്കുന്ന അവസ്ഥയാണ് അഹിംസ. മറ്റൊരാളെ കൊല്ലാതിരിക്കുവാന്‍ സ്വയം മരിക്കാന്‍ തയ്യാറാകുന്ന മന:സ്ഥിതിയാണ് ഗാന്ധിയന്‍ ചിന്തയില്‍ അഹിംസ. ഒരുവന്‍ അഹിംസയിലേക്ക് തിരിയുന്നത് തനിക്ക് ഹിംസ ചെയ്യുവാന്‍ കഴിവില്ലാതെ വരുമ്പോഴല്ല മറിച്ച് ഹിംസ ചെയ്യുവാന്‍ താല്പര്യം ഇല്ലാതെ വരുമ്പോള്‍ ആകണം എന്നും അഹിംസ ഉണ്ടാവേണ്ടത് സാര്‍വ്വത്രിക സ്‌നേഹത്തില്‍ നിന്നാവണം എന്നും ഗാന്ധി വിശ്വസിച്ചിരുന്നു. തന്റെ അഹിംസാ സിദ്ധാന്തം പ്രയോഗിക്കുന്നതില്‍ ഗാന്ധി ഒരിക്കലും പുറകിലേക്ക് പോയില്ല. ഈ ആശയം തന്നെയാണ് ഗാന്ധിജയന്തി ദിനവും മുന്നോട്ടുവെക്കുന്നത്.