ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി.പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി.