കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍ ഇഡി കസ്റ്റഡിയില്‍

Advertisement

Advertisement

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അരവിന്ദാക്ഷന്‍ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ കൊച്ചി ഇഡി ഓഫീസില്‍ ഇന്നും തുടരുകയാണ്. തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍ ബി ബിനു, കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി ജില്‍സ്, മുഖ്യപ്രതി സതീശ് കുമാറിന്റെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഈ വഴിക്കുള്ള അന്വേഷണം. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുകള്‍ അയ്യന്തോളിലേയും തൃശൂരിലേയും സഹകരണ ബാങ്കുകളുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ് കണക്കുകൂട്ടുന്നത്.