ചിങ്ങപ്പുലരിയില്‍ ശബരിമല നട തുറന്നു; 21 വരെ പതിവ് പൂജകള്‍ മാത്രം; ഭക്തര്‍ക്ക് പ്രവേശനമില്ല

Advertisement

Advertisement

ചിങ്ങപ്പുലരിയില്‍ പുലര്‍ച്ചെ 5ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. മേല്‍ശാന്തിയും പരികര്‍മ്മികളും ക്ഷേത്രത്തെ വലം വച്ച ശേഷം ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കുകയായിരുന്നു. നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം തന്ത്രി ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി.
തുടര്‍ന്ന് ജലം, പാല്‍, തേന്‍, പഞ്ചാമൃതം ,ഇളനീര്‍ എന്നിവ കൊണ്ടുള്ള അഭിഷേകം നടന്നു. നിവേദ്യ പൂജയ്ക്ക് ശേഷം അയ്യപ്പവിഗ്രഹത്തില്‍ തന്ത്രിയും മേല്‍ശാന്തിയും നെയ്യഭിഷേകവും നടത്തി. പിന്നെ മണ്ഡപത്തില്‍ മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.9 മണിക്ക് 25 കലശാഭിഷേകം. 9.30 ന് ഉച്ചപൂജ കഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5 മണിക്ക് നടതുറക്കും. 6.30ന് ദീപാരാധന. രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.ഇന്ന് മുതല്‍ 21 വരെ പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവില്ല. 21 ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചിങ്ങമാസ പൂജകള്‍ക്ക് പരിസമാപ്തി ആകും. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസവും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല. ഓണക്കാലത്ത് 5 ദിവസങ്ങളില്‍ പൂജകള്‍ക്കായി കലിയുഗവരദ നട തുറക്കും.29 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് ഓണക്കാലത്ത് നടതുറക്കുക .ഓണം നാളുകളില്‍ പതിവുപോലെ ഓണസദ്യയും ഉണ്ടാകും.സെപ്റ്റംബര്‍ 2 ന് രാത്രി നട അടയ്ക്കും.