സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു; സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ പ്രതിപക്ഷം

Advertisement

Advertisement

ധനകാര്യ ബില്ല് പാസാക്കുന്നതിനായി സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ അഴിമതി ഉള്‍പ്പടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് അരങ്ങൊരുക്കിയാണ് സമ്മേളനം ചേരുന്നത്. അതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചു. സമ്മേളനത്തിന് മുമ്പ് സാമാജികര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്.ആദ്യം ധനകാര്യ ബില്ല് സഭയില്‍ പാസാക്കി. തുടര്‍ന്ന് പ്രതിപക്ഷത്തുനിന്ന് വി ടി സതീശനാണ് സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് തടയിടാനായി ലൈഫ് മിഷന്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങും ഇന്ന് നടക്കും. സഭയില്‍ സര്‍ക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിങ്ഗ്ലര്‍, ബെവ്ക്യു, മണല്‍ക്കടത്ത്, ഇ മൊബിലിറ്റി, സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്.ഭൂരിപക്ഷമുള്ള സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാല്‍ ആരോപണങ്ങള്‍ വിശദമായി ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും വിഷയത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുക എന്ന തന്ത്രവുമാണ് പ്രതിപക്ഷം പയറ്റുക. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ധനകാര്യബില്‍ പാസാക്കിയശേഷം, പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയത്തില്‍ അഞ്ചു മണിക്കൂര്‍ ചര്‍ച്ച നടക്കും.15 വര്‍ഷത്തിനു ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്. നിയമസഭയുടെ ചരിത്രത്തിലെ 16-ാമത്തെ അവിശ്വാസ പ്രമേയമാണിത് അതരിപ്പിക്കുന്നത്. ഒരിക്കല്‍ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി കെ കുഞ്ഞ് 1964 സെപ്തംബര്‍ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ആര്‍ ശങ്കര്‍ മന്ത്രിസഭ രാജിവച്ചിരുന്നു.