Advertisement

Advertisement

കേരളത്തില്‍ അന്യം നിന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന തുയിലുണര്‍ത്തുപാട്ടിനെ ശ്രീകൃഷ്ണപാട്ടിന്റെ ഈരടികളില്‍ നൃത്തരൂപത്തിലാക്കി സമൂഹത്തിലേക്കെത്തിക്കുകയാണ് സംഗീത നൃത്ത അധ്യാപികയായ ബിന്ദു രാമന്‍. നെല്ലുവായ് ഒറൂ പറമ്പില്‍ പരേതരായ ക്ഷേത്രശില്പി രാമന്റേയും 1000 ത്തോളം വിദ്യാര്‍ത്ഥികളെ തിരുവാതിരക്കളി അഭ്യസിപ്പിച്ച കല്യാണിയുടെയും മകളാണ് ബിന്ദു രാമന്‍. ചിങ്ങമാസത്തിലെ തിരുവോണ നാളുകളില്‍ ഉത്രാടം മുതല്‍ അവിട്ടം നാള്‍ വരെയാണ് പാണര്‍ സമുദായത്തില്‍പ്പെട്ടവര്‍ തുയിലുണര്‍ത്ത് പാട്ട് അവതരിപ്പിച്ചിരുന്നത്. രാത്രികാലങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. ഓരോ വീടിന്റേയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് തുയിലുണര്‍ത്തുപാട്ട് തുടികൊട്ടിപ്പാടിയിരുന്നത്. പല ദേശങ്ങളിലും പല രൂപത്തിലും ഭാവത്തിലുമാണ് ഇതവതരിപ്പിക്കുന്നത്. നെല്ലുവായ് ഗ്രാമത്തിലെ ശൈലിയാണ് ബിന്ദു രാമന്‍ തുയിലുണര്‍ത്തുപാട്ട് നൃത്തശില്പപമായി അവതരിപ്പിക്കുന്നത്. നെല്ലുവായ് ദേശത്ത് നിന്ന് പോയ കലാരൂപത്തെ നൃത്തശില്പത്തിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ബിന്ദു രാമന്‍. നൃത്തത്തിന്റേയും ഗാനത്തിന്റേയും സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും ബിന്ദു രാമന്‍ തന്നെയാണ്. നെല്ലുവായ് ലക്ഷ്മി ചന്ദന നൃത്തകലാക്ഷേത്രമാണ് നൃത്ത അവതരണം നടത്തിയിരിക്കുന്നത്.