Advertisement

Advertisement

ലൈഫ് മിഷന്‍ ഫ്‌ളാറ്റ് വിവാദത്തില്‍ അഴിമതിയാരോപണമുന്നയിച്ച അനില്‍ അക്കര എം.എല്‍.എക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എ.സി.മൊയ്തീന്‍. ഭവന സമുച്ചയം നിര്‍മ്മിക്കുന്നതില്‍ മന്ത്രി എന്ന നിലയില്‍ താന്‍ രണ്ട് കോടി വാങ്ങിയെന്ന എം.എല്‍.എയുടെ ആക്ഷേപം വസ്തുതാ വിരുദ്ധവും നട്ടാല്‍ കുരുക്കാത്ത നുണയുമാണ്. സ്വന്തം കഴിവുകേടുകള്‍ക്ക് തടയിടാന്‍ തെളിവുകളില്ലാത്ത ആരോപണമുന്നയിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പോലും എം.എല്‍.എ ഉന്നയിച്ച ആരോപണത്തെ പിന്തുണച്ചില്ല. നിയമസഭയില്‍ അവിശ്വാസ പ്രമേയ സമയത്ത് പ്രതിപക്ഷത്തുള്ള ഒരാള്‍ പോലും ഈ വിഷയം ഉന്നയിക്കാതിരുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് ബോധമുള്ളതു കൊണ്ടാണ്. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ റെഡ്ക്രസന്റ് കരാര്‍ നല്‍കിയ യൂണിടാക്ക് കമ്പനിക്കാരനെ തനിക്ക് അറിയില്ല. ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്തതാണ്. ഫ്‌ളാറ്റ് നിര്‍മ്മാണം തകര്‍ക്കാനാണ് എം.എല്‍.എയുടെ ശ്രമം. കലത്തില്‍ തൊട്ട് നോക്കുന്നത് പോലെയാണ് ഫ്‌ളാറ്റില്‍ തൊട്ട് ഗുണനിലവാരം പരിശോധിക്കുന്നതെന്നും മന്ത്രി മൊയ്തീന്‍ ആരോപിച്ചു.