Advertisement

Advertisement

തിങ്കളാഴ്ച നടക്കുന്ന കുന്നംകുളത്തെ പുതിയ ബസ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്‌ക്കരിക്കും. സ്ഥലം എം.പിയെ പങ്കെടുപ്പിക്കാത്തതിലും, യുഡിഎഫ് ജനപ്രതിനിധികളോടുള്ള തുടര്‍ച്ചയായ അവഹേളനത്തിലും പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണമെന്ന് നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥലം എം.പി എന്ന രീതിയില്‍ രമ്യഹരിദാസ് എം.പിയെ സ്വാഭാവികമായും ചടങ്ങില്‍ പങ്കെടുപ്പിക്കേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തികഞ്ഞ രാഷ്ട്രീയ നിലപാടാണ് ഭരണസമിതി കാണിച്ചതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. വാര്‍ഡ് മെംബര്‍ക്ക് പോലും വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരെയും, കൗണ്‍സിലര്‍മാരെയും തരംതാഴ്ത്തുംവിധമാണ് ക്ഷണകത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എം.പിയെ പങ്കെടുപ്പിക്കാത്തത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണ്. ഇത് സംബന്ധിച്ച് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. ഹൈക്കോടതി വിധി ഉണ്ടായിട്ടും പ്രിയദര്‍ശിനി ഷോപ്പിംഗ് കോംപ്ലക്‌സ് എന്ന് നാമകരണം ചെയ്യാന്‍ നഗരസഭ തയ്യാറാകാത്തത് കോടതിയലക്ഷ്യമാണ്. ഇന്ദിരാഗാന്ധിയെയും,ഇ.എം.എസ്സിനെയും ഭരണനേതൃത്വം അപമാനിച്ചിരിക്കുകയാണ്.പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു.കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചര്‍ ഇന്ദിരാഗാന്ധിയെ അപകീര്‍ത്തിപെടുത്താന്‍ കൂട്ടു നിന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജയ്‌സിംഗ് കൃഷ്ണന്‍,കൗണ്‍സിലര്‍മാരായ ബിജു.സി.ബേബി,പി.ഐ.തോമസ്, ഷാജി ആലിക്കല്‍, മിനി മോണ്‍സി, ബീന ലിബിനി എന്നിവര്‍ പങ്കെടുത്തു.