സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേര്‍. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2862 പേർക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ. ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. കൊല്ലത്തെ രോഗി കോവിഡിനെ അതിജീവിച്ചത് വലിയ കാര്യമാണ്. ശാസ്‌താംകോട്ട സ്വദേശി ടൈറ്റസ് ആണ് ജീവിതത്തിലേക്ക് വെന്‍റിലേറ്ററിൽ നിന്ന് തിരിച്ചെത്തിയത്. ജൂലൈ ആറിനാണ് കോവിഡ് പോസ്റ്റീവായത്. ജീവൻ രക്ഷാമരുന്നുകൾ ഉയര്‍ന്ന ഡോസിൽ നൽകേണ്ടി വന്നു.
മുപ്പത് തവണ ഡയാലിസിസ് നടത്തി. രണ്ട് തവണ പ്ലാസ്‌മ. 12 ന് കോവിഡ് നെഗറ്റീവായി. എന്നാൽ ഓഗസ്റ്റ് 16 വരെ വെന്‍റിലേറ്ററിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെയാണ് സംസാരശേഷി വീണ്ടെടുത്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്നത്തിന്‍റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായത്. അതിജീവനത്തിന്‍റെ മാതൃകയായതിനാലാണ് എടുത്തുപറയുന്നത്. എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. അതിനടയിൽ രോഗ വ്യാപനത്തിന് കാരണമാകുന്നതിന് ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിനാണ് ഇത് ഇവിടെ പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.