Advertisement

Advertisement

മഴ കനത്ത സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും മണ്ണ്, പാറ ഉള്‍പ്പെടെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ല കലക്ടര്‍ എസ്. ഷാനവാസ് ഉത്തരവിട്ടു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. എല്ലാ താലൂക്കുകളിലും അതീവ ജാഗ്രത പാലിക്കാന്‍ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍മാരും വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പുഴകളില്‍ ജലനിരപ്പുയരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമെങ്കില്‍ ക്യാമ്പുകളിലേക്ക് മാറ്റും. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗങ്ങളെ വിവിധ മേഖലകളില്‍ വിന്യസിക്കും. തീരപ്രദേശത്തും മലയോരത്തും നിതാന്ത ജാഗ്രത പുലര്‍ത്താനും നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു.