കൊറോണ ഭീതിക്കിടയില്‍ ഇന്ന് ഒന്നാം ഓണം; നിയന്ത്രണങ്ങള്‍ക്കിടയില്‍ സാമൂഹിക അകലം പാലിച്ച് സദ്യവട്ടത്തിനും ഓണക്കോടിക്കുമായുള്ള ഉത്രാടപ്പാച്ചില്‍

Advertisement

Advertisement

കൊറോണ മഹാമാരിയുടെ ഭീതിയിലും മലയാളികള്‍ക്ക് ഇന്ന് ഉത്രാടം. നിയന്ത്രണങ്ങള്‍ക്കിടയിലും ഓണം വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ചെറിയ രീതിയില്‍ വീടിനുള്ളില്‍ കുടുംബത്തോടൊപ്പം ചെലവിടാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍.ഉച്ചയ്ക്ക് ചെറിയ സദ്യവട്ടവും, തിരുവോണ നാളിനായുള്ള മുന്നൊരുക്കം കൂടിയാണ് ഉത്രാടം. മലയാളികള്‍ ഭൂരിഭാഗവും സദ്യവട്ടത്തിനായി പച്ചക്കറികള്‍ ഒരുക്കാനും ഓണക്കോടി വാങ്ങുന്നതിനും മാറ്റിവെയ്ക്കുന്നത് ഈ ദിവസമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ടുതന്നെ ചെറിയ സദ്യ ഒരുക്കാനുള്ള തെയ്യാറെടുപ്പിലാണ് ഇപ്പോള്‍.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കച്ചവട കേന്ദ്രങ്ങളില്‍ ഇത്തവണ വലിയ തിരക്കുകളൊന്നുമില്ല. ഉത്രാടദിനമായ ഇന്ന് അതെല്ലാം മാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പരമാവധി പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.സംസ്ഥാനത്തെമ്പാടും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസുകാരും ഇറങ്ങിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശ്രമങ്ങളാണ് പോലീസ് നടത്തുന്നത്.നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ എല്ലായിടത്തും പോലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. ആളുകള്‍ കൂട്ടത്തോടെ റോഡുകളിലേക്ക് ഇറങ്ങുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണാഘോഷം ഓണ്‍ലൈനായി മതിയെന്നും പൊതുസദ്യയും ആളുകള്‍ കൂട്ടംകൂടുന്ന ആഘോഷ പരിപാടികളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്.