നടിയെ ആക്രമിച്ച കേസ്: വിചാരണ നാളെ മുതല്‍, വിപിന്‍ ലാലിനെ 23 ന് ഹാജരാക്കണം

Advertisement

Advertisement

 

നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ നാളെ തുടങ്ങും. മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു വിചാരണ മുടങ്ങിയത്. വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിപിന്‍ ലാലിനെ 23 ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിപിന്‍ ലാലിനെതിരെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ നേരത്തെ ജയില്‍ മോചിതനായിരുന്നു. പ്രതിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കാവ്യാ മാധവന്റെ സഹോദരനെയും ഭാര്യയെയും കോടതി നാളെ വിസ്തരിക്കും.നടിയെ ആക്രമിച്ച കേസില്‍ അഡ്വ.വി.എന്‍.അനില്‍ കുമാറാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.എ.സുരേശന്‍ നേരത്തെ രാജിവച്ചിരുന്നു. തുടര്‍ന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.
പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് സുരേശന്‍ നേരത്തെ ആഭ്യന്തരവകുപ്പ് മുഖേന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു സുരേശന്റെ രാജി.
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. നിലവിലുള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാന്‍ ആവശ്യമായ കാരണങ്ങള്‍ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയത്.