സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58-ല്‍നിന്ന് 60 ആക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍

Advertisement

Advertisement

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58-ല്‍നിന്ന് 60 ആക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണിത്.
സഹകരണ സ്ഥാപനങ്ങളിലെ നിയമന പ്രായപരിധി ഉയര്‍ത്തിയതും പങ്കാളിത്ത പെന്‍ഷന്‍ ബാധകമായ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60 ആണ് എന്നതും പരിഗണിച്ചാണ് സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അനുകൂല നിലപാട്.
സഹകരണ ജീവനക്കാര്‍ക്ക് അവരുടെമാത്രം വിഹിതം ഉപയോഗിച്ച് നല്‍കുന്ന സ്വാശ്രയ പെന്‍ഷനാണ് നിലവിവുള്ളത്.
1.1 ലക്ഷം ജീവനക്കാരാണ് സഹകരണ മേഖലയിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 55 വയസ്സ് വിരമിക്കല്‍പ്രായം നിശ്ചയിച്ചപ്പോഴാണ് മൂന്നുവയസ്സ് അധികമായി സഹകരണ മേഖലയ്ക്കുണ്ടായിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷനുള്ളപ്പോള്‍ സഹകരണ ജീവനക്കാര്‍ക്ക് സ്വാശ്രയ പെന്‍ഷനാണെന്ന പരിഗണന നല്‍കിയായിരുന്നു ഇത്.
ജീവനക്കാര്‍ അടച്ചതിലും കൂടുതല്‍ തുക പെന്‍ഷനായി നല്‍കേണ്ടിവരുന്നുവെന്നത് സഹകരണ പെന്‍ഷന്‍ ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവില്‍ 950 കോടിരൂപയാണ് ബോര്‍ഡിന്റെ അധികബാധ്യത.
ശമ്പളത്തിലും പെന്‍ഷനിലും സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ല. വിരമിക്കല്‍ നീട്ടുന്നതിന് സാങ്കേതിക തടസ്സമില്ല.
നിയമിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി നാല്പതാക്കിയതിനാല്‍ വിരമിക്കല്‍ കാലം നീട്ടുന്നത് ഉദ്യോഗാര്‍ഥികളുടെ അവസരം കുറയ്ക്കില്ല.

സഹകരണ ജീവനക്കാരുടെ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസ്സും പട്ടികവിഭാഗക്കാര്‍ക്ക് 45-ഉം മറ്റ് പിന്നാക്കവിഭാഗര്‍ക്ക് 43-മായി ഭേദഗതിചെയ്തിട്ടുണ്ട്. ഒട്ടുമിക്ക ജീവനക്കാര്‍ക്കും 15 മുതല്‍ 20 വര്‍ഷംവരെയുള്ള കുറഞ്ഞ സര്‍വീസ്മാത്രമേ ലഭിക്കുന്നുള്ളൂ.
30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍മാത്രമാണ് സഹകരണ പെന്‍ഷന്‍ ബോര്‍ഡിന് കീഴിലെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി അനുസരിച്ച് പൂര്‍ണപെന്‍ഷന്‍ ലഭിക്കുകയുള്ളൂവെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
കുറഞ്ഞ പെന്‍ഷനാണ് സഹകരണ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ബോര്‍ഡ് നല്‍കുന്ന മിനിമം പെന്‍ഷന്‍ 3600 രൂപയാണ്. പെന്‍ഷന്‍ ബോര്‍ഡിലേക്ക് 22 ലക്ഷം രൂപ അടയ്ക്കുന്ന പ്രാഥമിക സംഘം ജീവനക്കാരന് പരമാവധി ലഭിക്കുന്നത് മാസം 17,850 രൂപയുമാണ്.