24.5 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ‘റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും’; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി

‘റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും’; പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി

റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ സുപ്രധാന ചർച്ചയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമർ സെലൻസ്കിയും. ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളുടെയും പ്രതികരണം. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി ഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തി. പുടിനുമായി ഫോണിൽ സംസാരിച്ചെന്നും റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമായിരുന്നുവെന്ന് ട്രംപും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് റഷ്യയും പ്രതികരിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ആണ് ട്രംപും പുടിനും തമ്മിൽ ഫോണിൽ ചർച്ച നടത്തിയത്. കീവിലേക്ക് റഷ്യ ആക്രമണപരമ്പര തുടരവേയാണ് പുടിനുമായി സംസാരിച്ചെന്ന് ട്രംപ് വ്യക്തമാക്കുന്നത്.

20 ഇന സമാധാന പദ്ധതിയിന്മേൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന ചർച്ചയിലും മികച്ച പുരോഗതി കൈവരിക്കാനായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിൽ ആയിരുന്നു ട്രംപ് സെലെൻസ്കി കൂടിക്കാഴ്ച. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സെലൻസ്കിയും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻറെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവർത്തിച്ച സെലൻസ്കി തുടർ ചർച്ചകൾക്ക് സന്നദ്ധനെന്നും വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. വമ്പൻ പ്രഖ്യാപനങ്ങളില്ലെങ്കിലും യുദ്ധം ഇനി അധിക കാലം നീളില്ലെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുപതിന സമാധാന പദ്ധതി അംഗീകരിക്കപ്പെടുന്നതിൽ പ്രധാന തടസം പിടിച്ചെടുത്ത ഭൂമിയെ ചൊല്ലി ധാരണ ആകാത്തതാണെന്നും ട്രംപ് പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു. ഒന്നോ രണ്ടോ സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ട്. ചർച്ചകൾ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. ജനുവരിയിൽ ട്രംപ് സെലൻസ്കി കൂടിക്കാഴ്ച വീണ്ടും നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പുടിൻ കൂടി പങ്കെടുത്തുള്ള ത്രികക്ഷി ചർച്ചകളുടെ സാധ്യത കൂടി തുറന്നിട്ടായിരുന്നു ട്രംപ് സെലൻസ്കിയെ യാത്രയാക്കിയത്.

ADVERTISEMENT
error: Content is protected !!