തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) അവസാന ഘട്ടവും പൂർത്തിയാകുന്നു. എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചു.
ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപ്പാക്കുന്നതിൽ കേരളം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് രത്തൻ യു ഖേൽക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർപട്ടികയിൽ നിന്ന പുറത്തായത്. ഇതിൽ 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരാണ്. 33,450 പേർ താമസം മാറിയവരാണ്. 4,217 പേർ എന്യൂമേറഷൻ സമയ പരിധിയിൽ മരിച്ചവരാണ്.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉൾപ്പെടുത്താൻ അവസരം ഉണ്ടായിരിക്കുമെന്നും ഇതിനായി ബിഎൽഒമാരെയോ ഇആർഒമാരെയോ സമീപിക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.



