25.2 C
Kunnamkulam
Wednesday, July 29, 2026
Home CCTV Desk നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക്

നിതീഷ് കുമാര്‍ ഇന്ന് രാജിവെക്കും; മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക്

വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബിഹാർ രാഷ്ട്രീയം. ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനായാണ് മുഖ്യമന്ത്രിപദം രാജിവെക്കുക. പകരം ബിജെപി മുഖ്യമന്ത്രി പഥം ഏറ്റെടുക്കും. ശിവസേന മുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ബിജെപി ഒന്നാം സ്ഥാനത്തേക്ക് എത്തിയത് പോലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപിയിലേക്ക് എത്തുകയാണ്.

മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കുന്നതിനൊപ്പം ഉപമുഖ്യമന്ത്രി പദം നിതീഷിന്റെ മകന് നൽകും. രാത്രി ഏറെ വൈകിയും പട്നയിൽ മാരത്തൺ ചർച്ചകൾ നടന്നിരുന്നു. നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ മകന് പുറമെ ജെഡിയുവിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്.

രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് കുമാർ ഇന്ന് പത്രിക നൽകും എന്നാണ് വിവരം. കാലത്ത് 11.30-ാടെ നിതീഷ് നിയമസഭയിലെത്തിയാണ് പത്രിക നൽകുക. മറ്റൊരു ജെഡിയു നേതാവായ രാംനാഥ് താക്കൂറും പത്രിക നൽകും. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ അമിത് ഷായും, നിതീഷ് കുമാറും, എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടക്കും.

രാജ്യസഭാ പ്രവേശനം നിതീഷിന്റെ പൂർണസമ്മതത്തോടെയാണ് എന്നാണ് ജെഡിയു നേതാക്കൾ പറയുന്നത്. നിതീഷ് ആവശ്യപ്പെടുന്നത് എല്ലാം നടക്കുമെന്നും ഈ തീരുമാനം അദ്ദേഹം ഒറ്റയ്ക്ക് എടുത്തതാണ് എന്നുമാണ് മുതിർന്ന നേതാവും മന്ത്രിയുമായ വിജയ് കുമാർ ചൗദരി പറഞ്ഞത്.

 

ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്. ഈ തന്ത്രം ഫലിക്കുകയും മികച്ച ഫലം നേടുകയും ചെയ്തു. സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. പിറകേ ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. സഖ്യത്തിലെ മറ്റ് കക്ഷികളും മികച്ച ഫലം തന്നെ നേടി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച്‌ സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു.

ADVERTISEMENT
error: Content is protected !!