2026 ടി20 ലോകകപ്പിൽ ഇന്ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
തുടർച്ചയായ മൂന്നാം തവണയാണ് ഇരുടീമുകളും ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2022ലെ സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. 2024ലെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ച ഇന്ത്യയും കരീടമുയർത്തി. വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ പ്രതീക്ഷ. ടൂർണമെന്റിൽ മൂന്നോളം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞ വിൽ ജാക്ക്‌സാണ് ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്.
കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ന്യൂസിലാൻഡ് ഫൈനൽ ഉറപ്പിച്ചിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ അനായാസവിജയം സ്വന്തമാക്കിയാണ് ന്യൂസിലാൻഡ് കലാശപ്പോരിനെത്തുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ തകർത്ത് കിരീടപോരാട്ടത്തിനെത്തുന്ന കിവിപ്പടയുടെ എതിരാളികൾ ആരാണെന്ന് ഇന്നറിയാം.



