നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. മുന്നണികളുടെ പ്രചാരണം രണ്ടാം റൗണ്ടിലേക്ക് കടന്നു. അവസാന ലാപ്പിലും ഡീൽ വിവാദവും എസ്ഡിപിഐ വോട്ട് സ്വീകരിക്കുന്നതും തന്നെയാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. വികസന സംവാദത്തിൽ വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി എന്തെന്നതിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. യുഡിഎഫ് ക്യാംപിന് ആവേശമാകാൻ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിന്‍റെ പര്യടനം. ഇന്നലെ പ്രധാനമന്ത്രി പാലക്കാട് ഉൾപ്പെടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് രാഹുൽ എന്ത് മറുപടി പറയും എന്നതാണ് ആകാംക്ഷ. പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും ഉടനെത്തും.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊല്ലത്തെത്തും. രാവിലെ പത്തിന് വാർത്താ സമ്മേളനത്തിന് ശേഷം ചവറ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് കൊല്ലം മണ്ഡലത്തിലും തുടർന്ന് കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. വികസന കാര്യത്തില്‍ സംവാദമാകാമെന്ന പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇന്നുണ്ടായേക്കും. സംവാദം കഴിയുമ്പോൾ നുണേശനാണോ നുണറായിയാണോ എന്ന് ബോധ്യപ്പെടുമെന്നും സമയം മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നുമായിരുന്നു വി ഡി സതീശന്‍റെ വെല്ലുവിളി.
തെക്കൻ കേരളത്തിലെ ഇടത് കോട്ടകൾ ഇത്തവണയും തുണക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ഭരണവിരുദ്ധവികാരത്തിലാണ് യുഡിഎഫ് പ്രതീക്ഷ. ഒപ്പം ബിജെപി പ്രതീക്ഷ വയ്ക്കുന്ന ഏ ക്ലാസ് മണ്ഡലങ്ങളും തെക്കൻ കേരളത്തിലാണ്. കേരളത്തിലാകെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചയാകുന്നത് എസ്‍ഡിപിഐ വോട്ടുകളാണ്. എസ്‍ഡിപിഐ-എല്‍ഡിഎഫ് അന്തർധാര പ്രചരണായുധമാക്കുകയാണ് യുഡിഎഫ്. അതേസമയം, ഭരണം തിരിച്ച് പിടിക്കാൻ ലക്ഷ്യമിടുന്ന യുഡിഎഫിന് നിർണായകമാണ് മധ്യകേരളത്തിലെ മുന്നേറ്റം.



