അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല; ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയില്ല. ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് തീരുമാനം.

പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ദീര്‍ഘകാല വീക്ഷണത്തോടെയായിരുന്നു നയപ്രഖ്യാപനം. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് ധനനയക്കമ്മിറ്റി വിലയിരുത്തി. അടിസ്ഥാന നിരക്കുകള്‍ തത്കാലം മാറ്റുന്നില്ലെന്ന തീരുമാനത്തെ എല്ലാ കമ്മിറ്റി അംഗങ്ങളും അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

റിപോ നിരക്ക് അഞ്ചേകാല്‍ ശതമാനമായി നിലനിര്‍ത്തിയ സാഹചര്യത്തില്‍ ഭവന-വാഹന വായ്പകളുടെ പലിശ കുറയില്ലെന്നുറപ്പായി. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ഉയരുകയുമില്ല. എല്‍ നിനോ പ്രഭാവം വരള്‍ച്ചയും കാര്‍ഷികോത്പാദനക്കുറവുമുണ്ടാക്കിയേക്കുമെന്ന് വിലയിരുത്തലുണ്ട്. ഇന്ധന പ്രതിസന്ധി വരും പാദങ്ങളില്‍ വിലക്കയറ്റത്തിലേക്ക് നയിച്ചേക്കുമെന്നതിനാല്‍ വരുംവര്‍ഷം ചില്ലറ വില്‍പന അടിസ്ഥാനമായ വിലക്കയറ്റം 4.6 ശതമാനമായി നിജപ്പെടുത്തി. 2026 സാന്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി പുനര്‍ നിര്‍ണയിച്ചു. വെടിനിര്‍ത്തല്‍ വാര്‍ത്ത സന്പദ് വ്യവസ്ഥയ്ക്ക് സന്തോഷം പകരുമെന്ന് നയപ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ബാങ്കിങ് സംവിധാനം കരുത്തുറ്റതെന്നും വിദേശനാണ്യ വിപണിയിലെ നിയന്ത്രണങ്ങള്‍ സ്ഥിരമല്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

ADVERTISEMENT