പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

മാധ്യമങ്ങളുടെ പ്രീ പോൾ സർവേക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ് അഡ്വ. ജെ.എസ്. അഖിൽ. പ്രീ പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഇത്തരം സർവേകൾ വോട്ടർമാരുടെ മനോഭാവത്തെയും തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും, പരാതിയിൽ അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.

ചില വാർത്താ അവതാരകർ നിർദിഷ്ട മണ്ഡലങ്ങളിൽ ചില സ്ഥാനാർഥികൾ വിജയിക്കുമെന്ന് പ്രവചിക്കുന്നതിലൂടെ “ബാൻഡ്‌വാഗൺ ഇഫക്റ്റ്” സൃഷ്ടിക്കപ്പെടുകയും, അനിശ്ചിത വോട്ടർമാരെ ബാധിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു. അതേസമയം, എക്സിറ്റ് പോളുകൾക്ക് നിലവിലുള്ള മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നാലും, പ്രീ പോൾ സർവേകൾക്ക് വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലെന്നത് ഒരു ഗുരുതരമായ നിയമപരമായ വിടവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ, പ്രീ പോൾ സർവേകളുടെ പ്രക്ഷേപണം നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുകയോ ചെയ്യുക, സർവേകളുടെ രീതിയും ധനസ്രോതസുകളും പൂർണമായി വെളിപ്പെടുത്താൻ മീഡിയയോട് നിർദേശിക്കുക, എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ. തെരഞ്ഞെടുപ്പിൻ്റെ വിശുദ്ധിയും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT