ഗുരുവായൂരില്‍ ബിജെപിയിലും പൊട്ടിത്തെറി; ജില്ലാ കമ്മിറ്റിയംഗം പാര്‍ട്ടി വിട്ടു

ഗുരുവായൂരില്‍ ബിജെപിയിലും പൊട്ടിത്തെറി. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സുമേഷ് കുമാര്‍ പാര്‍ട്ടി വിട്ടു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ നീക്കം. 14 വര്‍ഷമായി സജീവ ബിജെപി പ്രവര്‍ത്തകനാണ് കെ.കെ. സുമേഷ് കുമാര്‍. നേരത്തെ ഡിഐസി യെ പ്രതിനിധീകരിച്ച് നഗരസഭ കൗണ്‍സിലറായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റായിരുന്നു. സാമുദായിക അടിസ്ഥാനത്തിലാണ് ബിജെപി സീറ്റ് നിര്‍ണയിക്കുന്നതെന്നാണ് സുമേഷിന്റെ ആരോപണം. ബിജെപിക്ക് പടിഞ്ഞാറെ നടയില്‍ ഒരു നയവും കിഴക്കേ നടയില്‍ മറ്റൊരു നയവുമാണ്. ഹൈസ്‌കൂള്‍ 34 -ാം വാര്‍ഡ് സീറ്റ് തനിക്ക് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നതായി സുമേഷ് പറഞ്ഞു.

എന്നാല്‍ ജനറല്‍ വാര്‍ഡായ ഇവിടെ നിലവിലെ കൗണ്‍സിലര്‍ ജ്യോതിരവീന്ദ്രനാഥിനാണ് സീറ്റ് നല്‍കിയത്. ജനറല്‍ സീറ്റില്‍ പുരുഷന്മാരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇതുപ്രകാരമാണ് കിഴക്കേ നടയില്‍ സീറ്റ് നിര്‍ണയം നടത്തിയത്. എന്നാല്‍ ഹൈസ്‌കൂള്‍ ജനറല്‍ സീറ്റ് വനിതക്ക് നല്‍കിയത് അംഗീകരിക്കാനാവില്ല. ഗുരുവായൂരിന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുക്കുന്നത്. ഇതിനെ തുരങ്കം വയ്ക്കുന്നതാണ് സാമുദായിക വേര്‍തിരിവ്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡണ്ടിന് രാജിക്കത്ത് കൈമാറി. ഉടന്‍ തന്നെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും സുമേഷ് കുമാര്‍ പറഞ്ഞു.

 

ADVERTISEMENT