ഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നു; നിർണായക ചർച്ചകൾ ഫലം കണ്ടു; അമേരിക്കയടക്കം രാജ്യങ്ങൾക്ക് വിലക്ക് തുടരും

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾക്ക് യാത്രാനുമതി നൽകാൻ ഇറാൻ സമ്മതിച്ചതായാണ് റിപ്പോർട്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി നടത്തിയ നിർണ്ണായകമായ ചർച്ചകളാണ് ഫലം കണ്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ ‘പുഷ്പക്’, ‘പരിമൾ’ എന്നീ രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നുവെന്നും റിപ്പോർട്ട് പറയുന്നു. മറൈൻ ട്രാഫിക് വെബ്സൈറ്റിലെ വിവരം പ്രകാരം ഈ കപ്പലുകൾ ഇപ്പോൾ ഹോർമുസ് കടലിടുക്കിന് സമീപത്താണ് ഉള്ളത്.

ഹോർമുസ് കടലിടുക്ക് അടച്ച് ശക്തമായ ആക്രമണം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അഴിച്ചുവിടുന്നുണ്ട്. കഴിഞ്ഞ മണിക്കൂറുകളിലും അമേരിക്കയുടെ അടക്കം രണ്ട് കപ്പലുകൾ ഇറാൻ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലേക്കുള്ള 2 കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി മുംബൈ തുറമുഖത്തേക്ക് വരികയായിരുന്ന ലിബിയൻ പതാക വഹിച്ച മറ്റൊരു കപ്പലിനും ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയ ശേഷം ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന ആദ്യ ഇന്ത്യൻ കപ്പലുകളാണിവ. ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ട് ഏറെ നാളായി ഇറാനുമായി ഇന്ത്യ നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തിവരികയായിരുന്നു. ഫെബ്രുവരി 28-നും മാർച്ച് 5-നും ശേഷം മാർച്ച് 10-നാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ മൂന്നാമതും ഫോൺ വഴി ചർച്ച നടത്തിയത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും ജയശങ്കർ ചർച്ച നടത്തിയെന്നാണ് വിവരം.

ഇറാൻ്റെ കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കി. നേരത്തെ ‘മിലാൻ 2026’ നാവിക അഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക ആക്രമിച്ച് തകർത്തിരുന്നു. ഇവിടെ ശ്രീലങ്കൻ നേവിയും ഇന്ത്യൻ നേവിയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിന് പിന്നാലെയാണ് സാങ്കേതിക തകരാർ നേരിട്ട ഐ.ആർ.ഐ.എസ് ലവാൻ എന്ന ഇറാൻ യുദ്ധക്കപ്പലിന് കൊച്ചിയിൽ ദക്ഷിണ നാവികസേന ആസ്ഥാനത്ത് അടുക്കാൻ ഇന്ത്യ അനുമതി നൽകിയത്. ഈ കപ്പലിലുണ്ടായിരുന്ന 180 ലേറെ ഇറാൻ നേവി അംഗങ്ങൾ ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്. ഈ നയതന്ത്ര നീക്കങ്ങളാണ് ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിനിടെ ഇന്ത്യയുടെ കപ്പലുകൾക്ക് കടന്നുപോകാൻ അനുവാദം ലഭിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

 

ADVERTISEMENT