യുദ്ധഭീതിയിൽ ചാഞ്ചാടി സംസ്ഥാനത്തെ സ്വർണവില. നിലവിൽ പവന് 1,24,520 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 15,565 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയും മുന്നേറുന്നുണ്ട്.
പവന് 1,24,520 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ സ്വർണവില ഏകദേശം 1.40 ലക്ഷത്തിന് അടുത്തെത്തും. യുഎസ്- ഇറാൻ- ഇസ്രായേൽ സംഘർഷമാണ് സ്വർണവിലയിലെ കുതിച്ച് ചാട്ടത്തിന് കാരണം. ഈ സാഹചര്യം തുടരുകയാണെങ്കിൽ വില ഇനിയും റെക്കോർഡ് ഭേദിക്കുമെന്നാണ് സൂചന.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ആഗോള അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നതാണ് നിലവിലെ കുതിപ്പിന് പ്രധാനകാരണം. ഔൺസിന് 5,594 ഡോളറാണ് നിലവിൽ സ്വർണ വിലയിലെ റെക്കാർഡ്. എന്നാൽ ഈ സാഹചര്യം തുടരുകയാണെങ്കിൽ വില 6,000 ഡോളർ വരെ ഉയർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.
ജനുവരി മാസത്തെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലായിരുന്നു ഫെബ്രുവരിയിൽ സ്വർണത്തിന്റെ സഞ്ചാരം. ജനുവരി ഒന്നിന് പവന് 99,040 രൂപയായിരുന്നു വില. എന്നാൽ തുടർന്ന് വൻ കുതിപ്പാണ് കാഴ്ച വച്ചത് ജനുവരി 29ന് ചരിത്രത്തിലെ ഉയർന്ന വിലയായ 1,31,160 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ സാധാരണക്കാർക്ക് ആശ്വാസമായി വില വീണ്ടും താഴ്ന്നു. ജനുവരി 31ന് പവന് 117760 രൂപയായി വില ഇടിഞ്ഞു.
ഫെബ്രുവരിയിൽ കൂടിയും കുറഞ്ഞുമായിരുന്നു സ്വർണത്തിന്റെ പ്രകടനം. ഫെബ്രുവരി 2ാം തീയതി രേഖപ്പെടുത്തിയ 1,07,920 രൂപയാണ് മാസത്തെ ഏറ്റവും താഴ്ന്ന വില. ഫെബ്രുവരി 25ന് പവന് 1,18,720 രൂപയായി വില ഉയർന്നു. എന്നിരുന്നാലും വില താഴുമെന്ന പ്രതീക്ഷയിലായിരുന്നു സാധാരണക്കാർ. എന്നാൽ അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ട യുദ്ധം കഥയാകെ മാറ്റി. ഇനി സ്വർണവിലയിലും വിപണിയിലും എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.



