കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായിട്ട് ഒരു വര്‍ഷം. സ്വന്തം വീടുകളില്‍ ഉറങ്ങി കിടന്നവരെ മഹാനിദ്രയിലേക്ക് കൂട്ടി കൊണ്ട് പോയ പ്രകൃതി ദുരന്തത്തിന് ഒരാണ്ട്. 2024 ജൂലൈ 29 -ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയില്‍ ആദ്യമായി മണ്ണിടിച്ചിലുണ്ടായത്. ഒരു മണിയോട് കൂടി വലിയ ഉരുള്‍ പൊട്ടലായി മാറുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ നിര്‍മ്മാണമാണ് ദുരന്തഭൂമിയില്‍ നടന്നത്. 298 പേര് ദുരന്തത്തില്‍ മരിച്ചുവെന്നതാണ് കണക്ക്. ഇതില്‍ 32 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചാലിയാര്‍, നിലമ്പൂര്‍ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് 223 ശരീരഭാഗങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ജീവനൊഴികെ സര്‍വ്വസ്വവും നഷ്ടപ്പെട്ട ദുരന്ത ബാധിതര്‍ അതിജീവനത്തിനായുള്ള പോരാട്ടം തുടരുകയാണ്. ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തിലും മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല.