ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിൽ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുകയാണ്. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ, ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കില്ല. പാൻ കാർഡ് ഇല്ലാത്തവർ മാർച്ച് 31-നകം ആധാർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിങ്, സാമ്പത്തിക ഇടപാടുകൾ എന്നിവയ്ക്ക് അനിവാര്യമായ രേഖയാണ് പാൻ കാർഡ്.
നിലവിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകിക്കൊണ്ട് ലളിതമായി പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ ഈ രീതി അവസാനിക്കും. പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ അപേക്ഷാ പ്രക്രിയ കൂടുതൽ കർശനമാകും. അപേക്ഷകർക്ക് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരും എന്നത് പാൻ കാർഡ് എടുക്കുന്നത് നിലവിലുള്ളതിനേക്കാൾ സങ്കീർണമാക്കും.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, ആധാർ കാർഡിന് പുറമെ ജനനത്തീയതി തെളിയിക്കുന്നതിനുള്ള അധിക രേഖകൾ കൂടി സമർപ്പിക്കേണ്ടി വരും. ഇതിനായി ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐഡി കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്,
പാസ്പോർട്ട്, സത്യവാങ്മൂലം അല്ലെങ്കിൽ മറ്റ് സർക്കാർ അംഗീകൃത രേഖകൾ എന്നിവ നൽകാം.
ഏപ്രിൽ 1 മുതൽ പാൻ കാർഡിലെ പേര് ആധാർ കാർഡിലുള്ളതുപോലെ തന്നെ ആയിരിക്കണം. നിലവിലുള്ള അപേക്ഷാ ഫോമുകൾ ഏപ്രിൽ ഒന്നോടെ അസാധുവാകും. പുതിയ പാൻ അപേക്ഷാ ഫോമുകൾ സർക്കാർ ഉടൻ പുറത്തിറക്കും. പുതിയ നിയമം വരുന്നതോടെ അപേക്ഷകളുടെ പരിശോധന കൂടുതൽ കർശനമാകും.
പുതിയ പാൻ കാർഡിനായി അപേക്ഷകർക്ക് Protean (മുമ്പ് NSDL eGov), UTITSL പോർട്ടലുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ വഴി ഇൻസ്റ്റന്റ് ഇ-പാൻ സൗകര്യവും പ്രയോജനപ്പെടുത്താം. അപേക്ഷകർക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ abhirendra.pal@csc.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.



