മാർപാപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിൽ തുടരുന്ന മാർപാപ്പ കടുത്ത ശ്വാസതടസം നേരിടുന്നുവെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നുവെന്നാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ മാർപാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ ന്യൂമോണിയ ബാധിക്കുകയായിരുന്നു. നേരത്തെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ചികിത്സയിൽ കഴിയവെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോമിലെ ജമേലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചിരുന്നു.
കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്‍റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്നായിരുന്നു മാർപാപ്പയുടെ അഭ്യർത്ഥന.