ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്താന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ച ആക്രമണം ഉണ്ടാകില്ലെന്നും ഹോർമുസ് തുറക്കാൻ ഇറാൻ സമ്മതിച്ചെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്.
ഇറാനിയൻ സായുധ സേനയുടെ സഹകരണത്തോടെ രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ചർച്ചയിൽ ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അറിയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ സമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം പൂർണമായും നിർത്തിവെയ്ക്കാൻ ട്രംപ് സമ്മതിച്ചതെന്നാണ് വിവരം. വെടിനിർത്തൽ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ പ്രഖ്യാപത്തിന് പിന്നാലെ എണ്ണവില കുറഞ്ഞു. നിലവിൽ ഒരു ബാരലിന് 90ഡോളറായി.
ഇറാന്റെ പത്ത് നിബന്ധനകൾ യുഎസ് അംഗീകരിച്ചതായി പാകിസ്താൻ ഇറാനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ചർച്ചകളിലേക്ക് എത്തിയത്. എന്നാൽ ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും യുദ്ധം അവസാനിച്ചെന്ന് ഇറാൻ അംഗീകരിക്കണമെങ്കിൽ അവരുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾക്ക് പിന്നാലെ മാത്രമേ ഇതിന് തീരുമാനമാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ പത്ത് വെള്ളിയാഴ്ചയാണ് ചർച്ചകൾ ആരംഭിക്കുക.
യുദ്ധം പൂർണമായും അവസാനിപ്പിക്കണം, ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഇറാനായിരിക്കണം, ആണവ നിർവ്യാപന കരാറിന്റെ അടിസ്ഥാനത്തിൽ യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കണം, ഉപരോധങ്ങൾ നീക്കണം, ഹോർമുസിലെ കപ്പൽ ഗതാഗതത്തിന് പണം ഈടാക്കും, മേഖലയിൽ നിന്നും അമേരിക്കൻ സേന പിന്മാറണം, ഹിസ്ബുള്ളയ്ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം തുടങ്ങിയവയാണ് ഇറാന്റെ ആവശ്യം. എന്നാൽ ഇറാന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചില്ലെങ്കിൽ, ശത്രുവിന്റെ ഭാഗത്ത് നിന്നും ഒരു ചെറിയ തെറ്റെങ്കിലും സംഭവിച്ചാൽ എല്ലാ ശക്തിയോടെയും തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.



