ശബരിമല സ്വർണക്കൊള്ളക്കേസ്; മുരാരി ബാബു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഗൂഢാലോചനയിൽ ഉൾപ്പെടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ പോറ്റി മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. എല്ലാം ചെയ്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു അനന്തസുബ്രഹ്മണ്യത്തിന്റെ മൊഴി. പോറ്റി പറഞ്ഞതുകൊണ്ടാണ് പാളികൾ ബെംഗളൂരുവിൽ കൊണ്ടുപോയതും നാഗേഷിന് കൈമാറിയതെന്നും അനന്തസുബ്രഹ്മണ്യം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി സന്നിധാനത്ത് നിന്നും സ്വർണപ്പാളികൾ ഏറ്റുവാങ്ങിയതും സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതും അനന്തസുബ്രഹ്മണ്യം ആയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്കിനെ പറ്റി വ്യക്തമാക്കിയിരുന്നു.

 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. 2019ലെ മിനിറ്റ്‌സാണ് പിടിച്ചെടുത്തത്. സ്വർണം പൂശാനെടുത്ത യോഗ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പിടിച്ചെടുത്ത മിനിറ്റ്‌സിലുള്ളത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കാനും അവ സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. മിനിറ്റ്‌സിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും എസ്‌ഐടിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത ദിവസം മിനിറ്റ്‌സ് പിടിച്ചെടുത്തതായാണ് വിവരം. സ്വർണക്കൊള്ളയിൽ സംസ്ഥാനത്തിന് പുറത്ത് ഗൂഢാലോചന നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

 

 

ADVERTISEMENT