വിശുദ്ധവാരാചരണത്തിന് നാളെ തുടക്കം

ജെറുസലേം നഗരവീഥികളെ അനുസ്മരിപ്പിച്ച് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവ ലോകം നാളെ ഓശാന ഞായര്‍ ആചരിക്കും
. വിനയത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി കഴുതക്കുട്ടിയുടെപ്പുറത്തേറി വന്ന രാജാധിരാജനെ വരവേല്‍ക്കാന്‍ പള്ളിയങ്കണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്. ഇതോടെ പീഡാനുഭവ സ്മരണകള്‍ നിറഞ്ഞ വിശുദ്ധ വാരത്തിന് തുടക്കമാകും.

വെറുമൊരു ആചാരത്തിനപ്പുറം, ലാളിത്യത്തിന്റെയും വിനയത്തിന്റെയും വലിയ സന്ദേശമാണ് ഓശാന ഞായര്‍ ലോകത്തിന് നല്‍കുന്നത്. ദാവിദിന്റെ പുത്രന് ഓശാന എന്ന സ്തുതിഗീതങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുമ്പോള്‍, പച്ചപ്പിന്റെയും പുതുജീവന്റെയും പ്രതീകമായ കുരുത്തോലകളേന്തി വിശ്വാസികള്‍ നഗരവീഥികളെയും ഗ്രാമവഴികളെയും ഭക്തിസാന്ദ്രമാക്കും. ലോകത്തിന് മുന്നില്‍ ലാളിത്യത്തിന്റെയും വിനയത്തിന്റെയും വലിയ സന്ദേശമാണ് ഈ ദിനം പകരുന്നത്. ക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി ഓശാന ഞായര്‍ മുതല്‍ ഒരാഴ്ചക്കാലം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിശുദ്ധ വാരമായി ആചരിക്കും. നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും ചൈതന്യത്തില്‍ വിശുദ്ധ വാരത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

 

ADVERTISEMENT