ഒമ്പത് വയസുള്ള രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; പ്രതികള്‍ അറസ്റ്റില്‍

രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഡല്‍ഹി നരേലയില്‍ ആണ് സംഭവം. പ്രദേശത്തെ പണിനടക്കുന്ന സ്വിമ്മിംഗ് പൂളില്‍ വെച്ചായിരുന്നു ബലാത്സംഗം. പെണ്‍കുട്ടികളെ അക്രമിച്ച യുപി സ്വദേശിയായ അനില്‍കുമാര്‍ (37), ബിഹാര്‍ സ്വദേശിയായ മുനില്‍ കുമാര്‍ (24) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തിന് ശേഷം ഇരുവരും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് ഒരു പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയില്‍ ബിഎന്‍എസ് 70(2), 127, 351 എന്നീ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തിലെ ആറും 10ഉം വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാലെയായിരുന്നു അനിലിനെയും മുനിലിനെയും അറസ്റ്റ് ചെയ്തത്. ഒരു കൂട്ടം പെണ്‍കുട്ടികള്‍ പൂളിന്റെ ഭാഗത്തെ ഗേറ്റ് തുറന്ന് വരുന്നത് കണ്ട പ്രതികള്‍ കൗശലത്തോടെ രണ്ട് പെണ്‍കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി പൊലീസിന്റെ ഡാറ്റ പ്രകാരം ഈ വര്‍ഷം ജൂലൈ വരെ 932 പോക്‌സോ, ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ADVERTISEMENT