ഇറക്കുമതി തീരുവ വിഷയത്തില്‍ ഇ ന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടില്‍ അമേരിക്ക. 50% താരിഫിൽ ഇന്ത്യക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 27 മുതൽ 50% താരിഫ് നടപ്പാക്കും. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇന്ത്യക്ക് നോട്ടീസ് നൽകിയത്. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് നോട്ടീസ്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു.ഇന്ന് ലോകത്ത് സാമ്പത്തിക സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികൾക്കെതിരെ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് ലഭിച്ചാലും ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം നീതികരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസംരക്ഷണം ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 50 ശതമാനം തീരുവ ഡോണൾഡ് ട്രംപ് ചുമത്തിയതിന് ശേഷം ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു