പണം കയ്യിലെടുത്തില്ലെങ്കില്‍ പണി കിട്ടും: പണിമുടക്കി യുപിഐ ആപ്പുകൾ, വെട്ടിലായി ജനം

ഒന്നടങ്കം പണിമുടക്കി രാജ്യത്തെ യു പി ഐ സേവനങ്ങള്‍. പ്രധാന ഓണ്‍ലൈന്‍ ഇടപാട് പ്ലാറ്റ് ഫോമുകളായ ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴിയുള്ള കൈമാറ്റത്തിന് എല്ലായിടത്തും തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ഓണ്‍ലൈന്‍ പേയ്മെന്റ് ഇടപാടുകള്‍ ആകെ താറുമാറായി. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ യു പി ഐ സേവനങ്ങളില്‍ വ്യാപക തടസ്സം ഉണ്ടാകുന്നത്.

ശനിയാഴ്ച രാവിലെ 11.26 ഓടുകൂടിയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടുതുടങ്ങിയതെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്.

യുപിഐ ഇടപാടില്‍ തടസം നേരിട്ടതിന് പിന്നില്‍ സാങ്കേതിക പ്രശ്‌നങ്ങളാണ് എന്ന് ഇന്ത്യയില്‍ റീട്ടെയില്‍ പേയ്മെന്റ്, സെറ്റില്‍മെന്റ് സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന എന്‍സിപിഐ അറിയിച്ചു. ഔദ്യോഗിക എക്‌സ് പോസ്റ്റിലായിരുന്നു എന്‍സിപിഐയുടെ പ്രതികരണം. എന്‍സിപിഐ ചില ആഭ്യന്തര സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഇതാണ് സേവനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് വിശദീകരണം. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കും എന്നും എന്‍സിപിഐ അറിയിപ്പില്‍ പറയുന്നു.

അടുത്തിടെ മാര്‍ച്ച് 26 നും, ഏപ്രില്‍ രണ്ടിനും, ഏഴിനും രാജ്യത്തെ യുപിഐ സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2024 അവസാനത്തോടെ രാജ്യത്തെ മൊത്തം ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ 83 ശതമാനവും യുപിഐ മുഖേന ആയിരുന്നു. 2019 കാലത്ത് ഇത് 34 ശതമാനം ആയിരുന്നു. അതേസമയം ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ മറ്റ് പേയ്മെന്റ് മോഡുകളുടെ വിഹിതം 66 ശതമാനത്തില്‍ നിന്നും 17 ശതമാനമായി ഇടിയുകയും ചെയ്തിരുന്നു.

ADVERTISEMENT