പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്

പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്. പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്, വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തള്ളി. മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയത് കരാര്‍ നടപ്പാക്കാനാണെന്ന നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കരാറില്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് കാണിച്ച് മുന്‍ ഇടതുപക്ഷ സര്‍ക്കാര്‍ 2024-ല്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇരുട്ടിന്റെ മറവില്‍ ഒപ്പിട്ട കരാറില്‍ നിന്ന് പിന്മാറാന്‍ അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.സംസ്ഥാന താല്‍പര്യം ബലികഴിച്ചാണ് അന്ന് എല്‍ഡിഎഫ് കരാര്‍ ഒപ്പിട്ടത്. എല്‍ഡിഎഫ് കാലത്തെപ്പോലെ നിഗൂഢമായ പ്രവര്‍ത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ല. നിലവില്‍ എല്‍ഡിഎഫ് വിവാദമുണ്ടാക്കുന്നത് തങ്ങളുടെ ജാള്യത മറയ്ക്കാനാണ്. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടല്ല എല്‍ഡിഎഫ് അന്ന് കത്ത് നല്‍കിയത്. അത് നീട്ടിവെക്കണം എന്ന് മാത്രമാണ് അറിയിച്ചിരുന്നത്. കേരളത്തിന്റെ എല്ലാ അവകാശവും ബലികഴിച്ചാണ് എല്‍ഡിഎഫ് കരാര്‍ വെച്ചത്. ഉപസമിതി തീരുമാനം വരും മുന്‍പ് ഊഹത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിരിക്കുന്നത്. പദ്ധതിയില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. മേയ് 8-ന് കാവല്‍ സര്‍ക്കാരിന്റെ കാലത്താണ് കേന്ദ്രത്തിന്റെ കത്ത് വന്നത്. സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പെടാത്ത നടപടികളേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

 

ADVERTISEMENT