തൃശൂര്‍ പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും

പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ അനീഷ, ബവിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. നവജാത ശിശുക്കളെ സംസ്‌കരിച്ചെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ ഇന്ന് ഫോറന്‍സിക് പരിശോധനയും നടക്കും. കൊലപാതകം ബന്ധുക്കളുടെ അറിവോടെ ആയിരുന്നോ എന്നും പൊലീസ് പരിശോധിക്കും

രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയാണ് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം നൂലുവള്ളിയിലെ വീടിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായും എഫ്ഐആറിൽ പറയുന്നുണ്ട്. എട്ട് മാസങ്ങള്‍ക്കു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ബവിന് കൈമാറുകയും ചെയ്തതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.

നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ബവിൻ എന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ അസ്ഥികള്‍ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം. ജൂണ്‍ 28-ന് രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ADVERTISEMENT