മലേ​ഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

മലേ​ഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. പ്ര​ഗ്യാ സിങ്ങ് ഠാക്കൂറും കേണൽ പുരോഹിതും അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 17 വ‍ർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എന്‍ഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ കോടതി വിധിച്ചു. ഗൂഡാലോചനക്ക് തെളിവില്ലെന്നും കോടതി ഉത്തരവിലുണ്ട്. സ്ഫോടനത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരതാണെന്നായിരുന്നു കേസ് അന്വേഷിച്ച എടിഎസ് നേരത്തെ കണ്ടെത്തിയത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച മോട്ടോർ ബൈക്ക് പ്രഗ്യാ സിങ് ഠാക്കൂറിൻ്റെ പേരിലാണ് എന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. മോട്ടോർ ബൈക്കിൽ സ്ഫോടക വസ്തു വെച്ചതിന് തെളിവില്ലെന്നാണ് കോടതി വിധിയിലുള്ളത്. പ്ര​ഗ്യാ സിങ്ങ് ഠാക്കൂറിൻ്റെ അറിവോടെയാണ് സ്ഫോടനമെന്നതിന് തെളിവില്ലെന്നും കോടതി ഉത്തരവിലുണ്ട്.

2008 സെപ്തംബര്‍ 29നാണ് മുംബൈയില്‍ നിന്നും 200 കിമി അകലെ മലേ​ഗാവിലെ പളളിയ്ക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയുമായിരുന്നു. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. റംസാന്‍ മാസത്തിലെ അവസാന ദിവസമായിരുന്നു സ്ഫോടനം.

ADVERTISEMENT