‘ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ മാനദണ്ഡമെന്ത്?; ഇത്രപ്രായം കഴിഞ്ഞാൽ ഇങ്ങനെ മതിയോ’; വിമര്‍ശനവുമായി നടി ഉർവശി

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്ന് ഉര്‍വശി ചോദിച്ചു. നിഷ്പക്ഷമായ രിതീയിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മാത്രമറിയില്ല. ഇതിന് എന്തെങ്കിലും അളവുകോലുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഇത്രപ്രായം കഴിഞ്ഞാല്‍ അവാര്‍ഡ് ഇങ്ങനെ നല്‍കിയാല്‍ മതിയോ എന്നും ഉര്‍വശി ചോദിച്ചു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് ഉര്‍വശിയുടെ വിമര്‍ശനം. പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ മാര്‍ക്ക് കിട്ടുന്നതുപോലെയാണ് അവാര്‍ഡിനെ കാണുന്നതെന്നും ചില സമയങ്ങളില്‍ അതിലെ മാര്‍ക്ക് ബോധപൂര്‍വം കുറച്ചതാണോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും ഉര്‍വശി പറയുന്നു. മികച്ച നടിക്കും സഹനടിക്കും അവാര്‍ഡ് എങ്ങനെയാണ് നിര്‍ണയിക്കുന്നതെന്ന് ഉര്‍വശി ചോദിച്ചു. അതേപ്പറ്റി ആരെങ്കിലും പറഞ്ഞുനല്‍കണം. സംസ്ഥാന സര്‍ക്കാരാണെങ്കിലും അതേപ്പറ്റി പറയാന്‍ ബാധ്യസ്ഥരാണെന്നും ഉര്‍വശി പറഞ്ഞു. അത് ഇനിയെങ്കിലും പുറത്തറിയണം. അല്ലെങ്കില്‍ പുതിയ ഒരു തലമുറ അതേപ്പറ്റി ചോദിക്കുമെന്നും ഉര്‍വശി പറയുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമായിരുന്നു ഉര്‍വശി നേടിയത്. മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ ഉര്‍വശിയും നടി പാര്‍വതി തിരുവോത്തും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മിസിസ് ചാറ്റര്‍ജി ഢട നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം റാണി മുഖര്‍ജിയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. മികച്ച നടനായി ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതം എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പൃഥ്വിരാജ് സുകുമാരന്‍ പൂര്‍ണമായും തഴയപ്പെട്ടു. ഒരു വിഭാഗത്തിലേക്ക് പോലും ചിത്രം പരിഗണിക്കപ്പെട്ടില്ല എന്നതില്‍ ജൂറിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 2024ല്‍ ആയിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് പുറത്തിറങ്ങുന്നത്.  ചിത്രത്തിലെ പ്രകടനത്തിന് ഉര്‍വശിക്ക് കഴിഞ്ഞ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

ADVERTISEMENT