പൊതുസ്ഥലത്ത് ശുചിമുറി മാലിന്യം ഒഴുക്കി

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകരും നടത്തിയ പരിശോധനയില്‍ ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് ഒഴുക്കിയതായി കണ്ടെത്തി. കിഴക്കെ ആളൂര്‍ എടക്കളത്തൂര്‍ റോഡിലും പുത്തൂര്‍ റോഡിലുമാണ് മാലിന്യം ഒഴുക്കിയിട്ടുള്ളത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പഞ്ചായത്തിലും പരിസരത്തും തമ്പ് അടിക്കുന്ന വാഹനങ്ങള്‍ രാത്രിയുടെ മറവിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. കണ്ടാണശ്ശേരി പഞ്ചായത്തില്‍ നിലവിലുള്ള സ്വകാര്യ ക്യാമറയിലൂടെ ലഭിച്ച കൃത്യമായ വിവരത്തിലൂടെ മാലിന്യം നിക്ഷേപിച്ച വാഹനത്തിന്റെ നമ്പറും പേരു വിവരവും ലഭിച്ചിട്ടുണ്ട്.

മെഡിക്കല്‍ ഓഫീസറും പൊതുജനാരോഗ്യ വിഭാഗം മേധാവിയുമായ ഡോ.കെ.പി.ചിന്തയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര ഭീഷണി ഉയര്‍ത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ .ബാലചന്ദ്രന്‍ എന്നിവരുടെ സാന്നിദ്യത്തില്‍ നടന്ന പരിശോധനക്ക്‌ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് ഇന്‍ ചാര്‍ജ്ജ് നിത ശ്രീനി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT