വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാറിന്

49ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത വെങ്കല ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ് എന്നിവരടങ്ങിയ ജൂറിയാണ് ‘തപോമയിയുടെ അച്ഛന്‍’ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും.

ഇ.സന്തോഷ്‌കുമാറിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ നോവലാണ് ‘തപോമയിയുടെ അച്ഛന്‍’. 2024ല്‍ ആണ് നോവല്‍ പുറത്തിറങ്ങിയത്. അഭയാര്‍ഥി ജീവിതങ്ങളെക്കുറിച്ചാണ് നോവലില്‍ പ്രതിപാതിക്കുന്നത്.

ADVERTISEMENT