ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തിപരത്തി

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തിപരത്തി. തെക്കേ നടയിലെ കൂവളത്തിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പിനെ കണ്ടത്. ദര്‍ശനത്തിനും പ്രസാദം വാങ്ങാനുമായി ഭക്തര്‍ വരിനില്‍ക്കുന്നതിന് സമീപത്ത് കൂടെയാണ് പാമ്പ് ഇഴഞ്ഞ് പോയത്. ഭക്തര്‍ പരിഭ്രമിച്ചതോടെ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ എം. സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കി. ഏകാദശി വിളക്ക് നടക്കുന്നതിനാലും അവധി ദിവസമായതിനാലും ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്നു. ദേവസ്വം അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി പാമ്പിനെ പിടികൂടി. വിഷമില്ലാത്ത വെള്ളിവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണിതെന്ന് പ്രബീഷ് പറഞ്ഞു. തിടപ്പള്ളിയിലേക്ക് കൊണ്ടുവന്ന ചകിരിയോടൊപ്പമാണ് പാമ്പ് എത്തിയതെന്ന് കരുതുന്നു. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

ADVERTISEMENT