ആത്മഹത്യാപ്രേരണ കേസ്; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും ശിക്ഷ

ആത്മഹത്യാപ്രേരണ കേസില്‍, ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കുറ്റത്തിന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും ശിക്ഷ. ചേറ്റുവയില്‍ താമസിക്കുന്ന ചാന്ദ് വീട്ടില്‍ ബഷീറിന്റെ മകള്‍ 30 വയസ്സുള്ള സജ്‌ന ഗുരുവായൂര്‍ ഇരിങ്ങപ്പുറത്തുള്ള ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവായ ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ റഷീദിനെയും മാതാവ് ബീവിയെയും ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.

റഷീദിന് മൂന്നുവര്‍ഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും, പ്രായം കണക്കിലെടുത്ത് ബീവിക്ക് 20 ദിവസത്തെ വെറും തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് കടുത്ത പീഡനങ്ങള്‍ സജ്‌നയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നതായി കോടതി കണ്ടെത്തി. 2018 ഡിസംബര്‍ 15നാണ് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. കേസില്‍ റഷീദിന്റെ അയല്‍വാസികളായ സാക്ഷികള്‍ കൂറ് മാറിയിരുന്നു. വിചാരണക്കായി 13 സാക്ഷികളെയും ആത്മഹത്യ കുറിപ്പ് ഉള്‍പ്പെടെയുള്ള 27 രേഖകളും ഹാജരാക്കി. ഗുരുവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ഇ. ബാലകൃഷ്ണന്‍, കെ.എ. ഫക്രുദീന്‍ എന്നിവര്‍ അന്വേഷണം നടത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍ രജിത്കുമാര്‍ ഹാജരായി. എഎസ്‌ഐ – പി.ജെ സാജന്‍ പ്രോസിക്യൂഷനെ സഹായിച്ചു.

 

ADVERTISEMENT