ലോക്‌സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

തുടര്‍ച്ചയായ രണ്ടാം ദിവസം ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്, വിരമിച്ച കരസേനാ മേധാവി എം എം നരവനയുടെ പുസ്‌തകത്തിലെ പരാമര്‍ശങ്ങള്‍ വീണ്ടും ഉയര്‍ത്തി രാഹൂല്‍, നരവനയുടെ പരാമര്‍ശങ്ങള്‍ നുണയെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.

ഇന്ത്യ – യു എസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ട്രംപിന്‍റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും രാജ്യത്തിന്‍റെ താത്‌പര്യങ്ങൾ വിറ്റഴിച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യയെ അമേരിക്കയ്ക്ക്‌ വിൽക്കുകയാണ് മോദി ചെയ്‌തിരിക്കുന്നത്. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലി കേസിൽ മോദിക്കുമേൽ ട്രംപ് വലിയ സമ്മർദ്ദമുയർത്തി. ഇതിന് വഴങ്ങിയ മോദി ഒരു ‘കോംപ്രമൈസ്ഡ്’ നേതാവായി മാറിയെന്നും രാഹുൽ വിമർശിച്ചു. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ ഫയലുകളിൽ എന്താണുള്ളതെന്ന് അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സത്യം പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യക്ക് നിർണായകമെന്ന് മോദി

അതേസമയം അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഉത്പാദന രംഗത്ത് ഇത് വൻ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി എൻ ഡിഎ എംപിമാരോട് പറഞ്ഞു. അതിനിടെ ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയ്ക്ക് പ്രധാനമന്ത്രിയെ എൻ ഡി എ പാർലമെൻ്ററി പാർട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെയാണ് എൻ ഡി എ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻ ഡി എ പാർലമെൻറിറി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ മോദി അമേരിക്കയ്ക്ക് കീഴടങ്ങി എന്ന വാദം പ്രതിപക്ഷം ശക്തമാക്കുകയാണ്. സറണ്ടർ മോദി എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രണ്ട് സഭകളിലും നടുത്തളത്തിൽ ഇറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് പുറം കരാർ നല്‍കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്‌സഭ നടപടികൾ ഉച്ചവരെ സ്‌തംഭിച്ചു.

അതേസമയം നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനുശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്‍കിയത് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉൾപ്പടെ യു എസ് ചുമത്തിയ 50 ശതമാനം തീരുവ 18 ആയി കുറയ്ക്കുമെന്നടക്കം ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT