സംസ്ഥാനത്ത് അവയവദാതാക്കളുടെ എണ്ണത്തില്‍ വര്‍ധന. 2025-ല്‍ മാത്രം 77 അവയവമാറ്റ ശസ്ത്രക്രിയകളാണ് നടന്നത്. 2024-ല്‍ ആകെ 33 അവയവ മാറ്റം മാത്രമാണ് നടന്നിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ നടന്നു. ഈ വര്‍ഷം രണ്ടു മാസത്തിനിടെ ആറു പേര്‍ അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാലു പേര്‍ക്ക് ദാനം ചെയ്തിരുന്നു. ഇതോടെയാണ് അവയവദാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാം, ഷെറിന്‍ ആന്‍ ജോൺ എന്നിവരുടെ മകളായിരുന്നു ആലിന്‍ ഷെറിന്‍. ഫെബ്രുവരി അഞ്ചിനായിരുന്നു ആലിന്‍ ഷെറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
ആലിനും മാതാവും മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. എം സി റോഡില്‍ പള്ളം ബോര്‍മ കവല ജംഗ്ഷനില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആലിന്‍ ഷെറിന് സാരമായ പരിക്കേറ്റിരുന്നു. ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലായിരുന്നു ആലിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവല്ലയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ പതിമൂന്നിന് മരണം സംഭവിക്കുകയായിരുന്നു.
കടുത്ത ദുഃഖത്തിലും ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. നേത്രപടലങ്ങള്‍, വൃക്കകള്‍, കരള്‍ അടക്കമാണ് ദാനം ചെയ്തത്. കുഞ്ഞിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് മാസം പ്രായമുള്ള കുഞ്ഞിനും വൃക്കകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള പത്ത് വയസുകാരനുമായിരുന്നു നല്‍കിയത്.



