ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ ഇന്ത്യയും; പങ്കെടുത്തത് നിരീക്ഷക രാജ്യമായി

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ പങ്കെടുത്തു. ബോർഡിൽ ചേരാനുള്ള യുഎസിന്റെ ക്ഷണം പുനഃപരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യ യോഗത്തിൽ ഇന്ത്യ നിരീക്ഷക രാജ്യമെന്ന നിലയിൽ പങ്കെടുത്തത്. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ നംഗ്യ സി ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

വാഷിംഗ്ടണിലെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ അൻപതോളം രാജ്യങ്ങൾ പങ്കെടുത്തു. ഇതിൽ അസർബൈജാൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേൽ, ജോർദാൻ, മൊറോക്കോ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയുൾപ്പെടെ 27 രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ ബാക്കിയുള്ള രാജ്യങ്ങൾ നിരീക്ഷകരായാണ് പങ്കെടുത്തത്.
കഴിഞ്ഞ മാസം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ട്രംപ് ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്. ഐക്യരാഷ്ട്ര സഭയ്ക്ക് എതിരാളിയാകാൻ സാധ്യതയുള്ള സംഘടനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ‘എല്ലാവരും അതിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു’ എന്നാണ് ട്രംപിന്‍റെ അവകാശവാദം. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് മേൽനോട്ടം വഹിക്കലും ഗാസയുടെ പുനർനിർമാണവുമാണ് ആദ്യം വിഭാവനം ചെയ്തത്. എന്നാൽ യുഎസ് പ്രസിഡന്‍റ് ബോർഡ് ഓഫ് പീസിനെ അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കുന്നതാണ് പിന്നീട് കണ്ടത്.
ADVERTISEMENT