ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ന്യൂസിലന്‍ഡ് വൈകിട്ട് ഏഴിന് പാകിസ്ഥാനെ നേരിടും. ഞായറാഴ്ച വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാവുക. അന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശ്രീലങ്ക, ഇംഗ്ലണ്ടിനേയും നേരിടും. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌ക്കെതിരെ കളിക്കും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.

ഈമാസം 26ന് സിംബാബ്‌വേയ്ക്ക് എതിരെയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ രണ്ടാം മത്സരം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മത്സരം. അവസാന മത്സരം മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക. അതേസമയം, ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. ഓസ്‌ട്രേലിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒമാനെ നേരിടും. കൊളംബോയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ശ്രീലങ്കയോടും സിംബാബ്‌വേയോടും തോറ്റ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍ എത്താതെ പുറത്തായിരുന്നു.

അയര്‍ലന്‍ഡിനെ മാത്രമാണ് ഓസ്‌ട്രേലിയയ്ക്ക് തോല്‍പിക്കാന്‍ കഴിഞ്ഞത്. ആശ്വാസ ജയത്തോടെ ലോകകപ്പില്‍ നിന്ന് മടങ്ങാനാവും ഓസീസ് ഇറങ്ങുക. ഒമാന്‍ ആദ്യ മൂന്ന് കളിയിലും തോറ്റു. സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടാതിരുന്ന അഫ്ഗാനിസ്ഥാന്‍ ജയത്തോടെ മടങ്ങി. അവസാന ഗൂപ്പ് മത്സരത്തില്‍ 82 റണ്‍സിന് കാനഡയെ തോല്‍പിച്ചു. അഫ്ഗാനിസ്ഥാന്റെ 200 റണ്‍സ് പിന്തുടര്‍ന്ന കാനഡയ്ക്ക് എട്ട് വിക്കറ്റിന് 118 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് നബി നാലും ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. 56 പന്തില്‍ പുറത്താവാതെ 95 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അഫ്ഗാനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

ADVERTISEMENT